Tuesday, February 24, 2009

ജീവിതഗതി

"എനിക്കന്നു വിശപ്പുണ്ടായിരുന്നു- എന്നു പറഞ്ഞാല്‍ നിനക്കറിയില്ല.ഉപേക്ഷിച്ച ഒരു നേരത്തെ ആഹാരത്തിന്റെ ഓര്‍മയാണ്‌ നിനക്ക്‌ വിശപ്പ്‌" .
- എം.ടി (അജ്ഞാതന്റെ ഉയരാത്ത സ്‌മാരകം)

സമര്‍പ്പണം : "വിശപ്പിനെക്കുറിച്ച്‌്‌ കവിത എഴുതാന്‍ പോകുന്നുവെന്നോ, അത്‌ ഇരുപതാം നൂറ്റാണ്ടിന്റെ വിഷയമല്ലേ?" എന്നെന്നോട്‌ സ്‌നേഹപൂര്‍വം ഉപദേശിച്ച കൂട്ടുകാരിക്ക്‌, പിന്നെ നിലവിളിക്കുന്ന ഓരോ വയറുകള്‍ക്കും.


ബാലാ,
നീ ഉലയ്‌ക്കരുത്‌
കുപ്പായത്തുമ്പിനോടൊപ്പമെന്‍ മനവും
പിന്നില്‍
നിന്‍ ദുരിതങ്ങള്‍ നാറുന്ന കൈയാല്‍
ഇനിയുമെന്നെ തടഞ്ഞു നിര്‍ത്തരുത്‌
ഓടട്ടെ ഞാന്‍....
ഓടിയോടി കഴയ്‌ക്കട്ടെ കാലുകള്‍....

നഗരാന്ത ഗര്‍ഭമാം വറചട്ടിയില്‍
ഒരു മണിക്കടുകായ്‌ നീയെരിഞ്ഞൊടുങ്ങാം
ഇനിയും നീ കെഞ്ചരുത്‌
പൊരിയുമാ വയറിന്‍ നിലവിളി
എന്റെ കാതില്‍ നീ മുഴക്കരുത്‌
ഒളിയ്‌ക്കട്ടെ ഞാന്‍....
ഒളിച്ചെന്നില്‍ നിന്നുമകലട്ടെ ഞാന്‍ സ്വയം....

അറിയുവതില്ലല്ലോ
നിനക്കെന്നിലെ ജ്ഞാനദാഹം
അതിലേറെയെന്നിലെ ആത്മ മൗനം
അറിയുന്നതില്ലയീ ഞാനുമ-
ന്നേതു ശക്തിയാണെന്നെ-
പ്പഠിക്കു നീയെന്നരുളിപ്പടിയടച്ചതെന്നും

പടിഞ്ഞാറ്റു ചെരുവിലെക്കറുത്തതാം മുറിയില്‍
വൃദ്ധ നോവുകളെ കമ്പിളിയില്‍ കൂട്ടിപ്പുതച്ച്‌
ചത്തദേഹിയില്‍ ശാപജീവനും പേറി
എന്നെയങ്ങെടുക്കരുതോ...
എന്നു നാരായമോതും താതനോ

കുടെപ്പഠിച്ചവളുടെ കൊച്ചുകുഞ്ഞിന്‍ പിറന്നാളുണ്ടുവന്ന-
മര്‍ത്തിക്കരഞ്ഞു പോയ മൂത്ത പെങ്ങളോ

ഒട്ടും കഴിക്കാതെ പുസ്‌തക സഞ്ചിയിലൊളിപ്പിച്ച
ഉച്ചക്കഞ്ഞി കണ്ടെത്തിയ മാഷോട്‌
ഇതെനിക്ക്‌ വീട്ടിലേക്കാണെ-
ന്നുറക്കെ കരഞ്ഞ കൊച്ചനുജനോ

പൊതുപരീക്ഷയില്‍ ശാപമായെനിക്ക്‌ കിട്ടിയ
ഒരു കൂട മാര്‍ക്കുകളോ

അറിയുന്നേയില്ലെനിക്കന്നേതു ശക്തിയെ-
ന്നമ്മയെക്കൊണ്ടെന്നെ പടിയടപ്പിച്ചതെന്നും...

"പഠിയ്‌ക്കാന്‍ മിടുക്കനാ നീ, പഠിയ്‌ക്ക്‌
ഈ ഗൃഹം നിന്നെ കാര്‍ന്നുതിന്നും
ശപിക്കപ്പെട്ടു പോയി നാം- നമ്മില്‍
നീയെങ്കിലും കുരുത്വം പിടിയ്‌ക്ക്‌

കുലമറ്റു പോകരുതല്ലോ....

വെണ്ണീറായിനി ഞങ്ങളിവിടമൊടുങ്ങിയില്ലെങ്കില്‍
ഒരു നാള്‍ മടങ്ങി നീ വരുമ്പോള്‍
മലര്‍ക്കെത്തുറന്നിടാമീ വാതിലുകള്‍
അന്നീയമ്മ നിന്നെ നെറുകെപ്പുണര്‍ന്നിടാം
വയ്യെ, ന്നരുളരുതു നീ- ഇപ്പോഴിറങ്ങുക
പിഴിഞ്ഞൂറ്റിയേകിയ മുലപ്പാലിനു പകരമായെങ്കിലും...?"

പുസ്‌തകാലയത്തിലെ കൊല്ലുന്ന മൗനത്തില്‍
യാമങ്ങളെയറിയാതെ രാത്രിയേറിയും വായിച്ചിരിപ്പതും
അന്നാന്നു വാങ്ങുന്ന സായാഹ്നപത്രം മുഴുക്കെ വായിച്ച്‌
നിലത്തു വിരിച്ചുറക്കിനെ വിളിപ്പതും

കേള്‍പ്പുവതില്ലല്ലോ, ബാലാ
നീയെന്നിലെ അമ്പേറ്റ കിളിയുടെ രോദനം
അറിയുവതില്ലല്ലോ നീ
നിന്നിളം മേനിയില്‍ വേദനയായി പെയ്‌ത ഓരോ പ്രഹരവും
വിഷസൂചിയായെന്‍ ഹൃത്തില്‍ തറച്ചിരുന്നതും
* * * *

അവന്‍-
വിശപ്പിനെ വര്‍ജിച്ച ഒരു നേരത്തെയന്നത്തിന്‍
ഓര്‍മയായി മാത്രമറിയാവുന്നവന്‍
ഗ്രഹിക്കും ജ്ഞാനത്തിലേറെ
ഭോജ്യം ദഹിപ്പിക്കുന്നവവന്‍
അച്ചന്റെ വഴിയേ ഉദ്യോഗം പൂകുവാന്‍
നഗരത്തിലേക്കയക്കപ്പെട്ടവന്‍
ഞാനോ
ശാപജന്മം പേറുമച്ചനെ പുലര്‍ത്തുവാനാവാതെ
നരകത്തിലേക്കെറിയപ്പെട്ടവവന്‍


ആര്‍ത്തിപൂണ്ടല്ല
നിലവിളിച്ചു തളര്‍ന്ന വിശപ്പെന്നുള്ളില്‍
നിത്യ നിദ്രയെപ്പൂകുമോയെന്ന ശങ്കയാല്‍
കഴിച്ചുപോയി
അപഹരിച്ച, വന്റെ ഭക്ഷണപ്പൊതി
മുറിയുടെ വാതിലില്‍ കൊളുത്തി നിന്നെന്നെ
കൊഞ്ഞനം കുത്തുകയായിരുന്നത്‌

പൊറുത്തു കൊള്ളുമീ ചെയ്‌തിയെ- അറിയാം
ഈരേഴു ലോകവും,ബാലാ, അതില്‍ നീയൊഴിച്ച്‌

"ടിഫിനെടുത്തു നക്കിയതാരെടാ നായേ"
എന്നവന്റെ ആക്രോശമുയരവെ
അറിയില്ല ഏതു ദുഷ്ടശക്തിയാണെന്‍
ചൂണ്ടുവിരലിനെ നിന്നിലേക്കായി നീട്ടിപ്പിടിച്ചതെന്നും

ഇപ്പോള്‍
പിറകില്‍ നിന്നെന്‍ കുപ്പായത്തുമ്പില്‍ പിടിച്ച്‌
ഉത്തരമില്ലാത്ത വിശപ്പിന്‍ സമസ്യയെ
ഇനിയും നീയെനിക്കു വെളിപ്പെടുത്തല്ലെ
ഈര്‍ഷ്യയെപ്പോലും വിശപ്പില്‍ പുതുര്‍ത്തിയ നീ-
യൊരു കാട്ടുതീയായെന്നില്‍ പടരും മുമ്പേ
ബാലാ,
ഓടട്ടെ ഞാന്‍....
ഓടിയോടി കഴയ്‌ക്കട്ടെ കാലുകള്‍....
ഒളിയ്‌ക്കട്ടെ ഞാന്‍....
ഒളിച്ചെന്നില്‍ നിന്നുമകലട്ടെ ഞാന്‍ സ്വയം....

                                                        (December, 2006)

1 comment:

  1. ninte kavithakal vaayichu....ere santhosham thonni... engilum kurekkoodi pratheekshayaavaamennu thonnunnu jeevithathineyum lokathineyum patti.... enthokkeyaayaalum santhosham...
    sneham...
    aadu

    ReplyDelete